Wednesday, 20 May, 2009

പ്രഭാകരന്റെ അന്ത്യം... ശ്രീലങ്കന്‍ തമിഴന്റേയും...

ഇന്നലെ, അഥവാ മെയ് 18, ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രാജ്പക്സെയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ അസുലഭ ദിനം. LTTE ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈഴം എന്ന തമിഴ് പുലികളുടെ അന്ത്യം, അഥവാ, പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യം രാജ്പക്സെ ഒരര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. തന്‍നിമിത്തം ആഭ്യന്തര കലഹങ്ങള്‍ മുഴുവനായും അവസാനിച്ചു എന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദത്തിനു പ്രാധാന്യം ഏറെയാണ്. പ്രഭാകരനെ കൂടാതെ തന്റെ മകന്‍ ചാള്‍സ് ആന്റണി ഉള്‍പ്പെടെ തമിഴ് പുലികളുടെ നേതൃ നിരയടക്കം തമിഴ് പുലി എന്ന സംഘടന ശ്രീലങ്കയില്‍ നാമാവശേഷമായി. പ്രഭാകരന്റെ മരണത്തില്‍ പലരും ആഹ്ലാദിക്കുന്നതിനോടൊപ്പം, മറ്റു പലര്‍, ദുഃഖിതരായി പ്രതിഷേധ പരിപാടികളില്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതും ഒരു യാഥാര്‍ത്ഥ്യം.

നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൌരാവകാശം നിശേധിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിശേധിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.

1954-ല്‍ ജനിച്ച പ്രഭാകരന്റെ ബാല്യം ഭയത്തിന്റെയും അതിരുകളുടേതുമായിരുന്നു, കൂടെ അച്ചടക്കത്തിന്റേയും. അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു. ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു. 1976-ല്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന അഥവാ LTTE ക്ക് പല പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും കൊന്നൊടുക്കുകയും, കുഴി ബോമ്പുകളേയും, ചാവേറുകളേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ക്ക് ലോക ശ്രദ്ധ നേടുകയും, അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാതിക്കാനായി. അതില്‍ മറ്റൊരു മുഖ്യകാരണം, സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തു. എന്നാണോ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത്, അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു.

ഇത്തരം ഒരു ഭീകരത അനിയന്ത്രിതമായപ്പോഴാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഭാകരനും, പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ യുദ്ധം തുടങ്ങിയത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് തന്നെ വളരെ ആസൂത്രിതമായും, അതി ശക്തമായും തുടങ്ങിയ സൈനിക നടപടി പുലികളുടെ ശക്തി കേന്ദ്രമായ കിളിനോച്ചി ജനുവരിയില്‍ ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തേവും മറ്റു പുലിത്താവളങ്ങളും, മറ്റു ശക്തി കേന്ദ്രങ്ങളും സൈനിക നടപടിയില്‍ പുലികള്‍ക്ക് ക്രമേണ നഷ്ടപ്പെട്ടു, കൂടെ നിരപരാധികളായ ഒരുപാട് സിവിലിയന്മാരുടെ രക്തവും ചിന്തി. എന്നിട്ടും, പോരാട്ട വീര്യം നഷ്ടപ്പെടാത്ത പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളയുകയായിരുന്നു. അവസാനം മുഖ്യധാരയിലുണ്ടായിരുന്ന പല പുലി നേതാക്കളുടെയും, സേനകളുടേയും മൃതദേഹങ്ങള്‍ഉടെ കൂടെ പ്രഭാകരന്റെ മൃതദേഹം പൊട്ടിത്തെറിച്ച തലയും, ബുള്ളറ്റുകള്‍ പതിഞ്ഞ, യൂണിഫോം ധരിച്ച ശരീരത്തോടെയും ലഭിക്കുകയായിരുന്നു.

ഈ യുദ്ധം തമിഴര്‍ക്കെതിരല്ല എന്നും പുലികള്‍ക്കെതിരെ മാത്രമാണെന്നും, തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, ആവര്‍ത്തിച്ചു പ്രസ്താവിക്കുന്ന രാജ്പക്ഷെയുടെ വാക്കുകള്‍ക്ക് നമുക്ക് വില കല്പിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തമിഴരുടെ അവകാശങ്ങള്‍ക്കും, അവര്‍ നേരിടുന്ന അനീതികള്‍ക്കും മുറവിളിക്കാന്‍ ചിലപ്പോള്‍ ആയിരം പ്രഭാകരന്മാര്‍ നാളെ വന്നേക്കാം... കാരണം, തമിഴരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സ്വാതന്ത്ര്യ പ്രക്ഷോഭമായിരിക്കാം. എങ്കില്‍ അത് തീവ്രവാദി എന്ന പേരിനു കീഴ്പ്പെടാതെ ധീരമായ കാല്‍ വെപ്പായിരിക്കട്ടെ....

Sunday, 17 May, 2009

കേരള സമൂഹം വിഡ്ഢികളല്ല

 പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ പലര്‍ക്കും ആശകളും, മറ്റു പലര്‍ക്ക് നിരാശകളും നല്‍കി. കൂടാതെ എക്സിറ്റ് പോളുകളും, മറ്റു പ്രവചനങ്ങളുമൊക്കെ കാറ്റില്‍ പറത്തി ഇന്ത്യന്‍ സമൂഹം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹമായിരിക്കണം യാഥാര്‍ത്ഥ്യമായത്. മന്‍മോഹന്‍ സിങിന്റേയും, സോണിയാ ഗാന്ധിയുടേയും, രാഹുല്‍ ഗാന്ധിയുടേയും വിജയമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബി.ജെ.പി. ഉള്‍പെടുന്ന എന്‍.ഡി.എക്കും, ഇടത് നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിക്കും, നാലാം മുന്നണിക്കും, ഫലപ്രഖ്യാപനം വന്നതിന് ശേഷം ഏത് മുന്നണിയില്‍ തുടരണമെന്ന് ധാര്‍ഷ്ഠ്യം കാണിച്ച ലാലു, പവാര്‍, മായാവതി പോലുള്ള നേതാക്കന്മാര്‍ക്കൊക്കെ വലിയ തിരിച്ചടി തന്നെയാണ് ഈ ഫല പ്രഖ്യാപനത്തിലൂടെ നല്‍കിയത്.

 

പ്രാദേശിക ആവശ്യങ്ങളും, ജാതീയ ആവശ്യങ്ങളും ഈയിടെ അത്ര കണ്ട് വിജയം കണ്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. അത് കൊണ്ടായിരിക്കണം, ഒരു ദേശീയ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു, ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സീറ്റുകള്‍ നേടാനായത്. കൂടാതെ, വര്‍ഗ്ഗീയ ദ്രുവീകരണത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത കൂടുതലുള്ളതായും കാണന്നു. അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്‍കിയ കഴിഞ്ഞ കാലത്തെ ഭരണത്തെ നേട്ടങ്ങളും ഭാവി സ്വപ്നങ്ങളുമൊക്കെ പറഞ്ഞ് എങ്ങനെയെങ്കിലും, ഒരു തവണയെങ്കിലും പ്രധാനമന്ത്രി ആകണമെന്ന അദ്വാനിയുടെ വ്യാമോഹം ഇവിടെ കുഴിച്ച്മൂടപ്പെട്ടു. അദ്ദേഹത്തെ കൂടാതെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത ഉണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന ശരത് പവാര്‍, ലാലു, മായാവതി എന്നിവരൊക്കെ വീണ്ടും സ്വന്തം കൂടുകള്‍ തിരയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന ഖ്യാതി നശിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിയും വളരെ പരിതാപകരം തന്നെ.

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ പല മണ്ഡലങ്ങളും, സംസ്ഥാനങ്ങളും ഈയിടെ ഉണ്ടായിരുന്നു. അതില്‍ നമ്മുടെ കൊച്ചു കേരളവും ഒരു തോതു വരെ ശ്രദ്ധ പിടിച്ചു പറ്റി. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ് പോലുള്ള നിരവധി സംസ്ഥാനങ്ങളും, പ്രജാ രാജ്യം അധ്യക്ഷനും സിനിമാ നടനുമായ ചിരഞ്ജീവി, ആഭ്യന്തര മന്ത്രി ചിതംബരം, ജയലളിത പോലുള്ള നേതാക്കളുടെയോ പാര്‍ട്ടിയുടെയോ വിജയ പരാജയങ്ങള്‍ ഇന്ത്യ ഉറ്റുനോക്കി. അതിനിടെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പീറ്റര്‍ ബെര്‍ളി അദ്വാനിയുമായും, ചിരഞ്ജീവിയുമായും, ചന്ദ്രബാബു നായിഡുമായും നടത്തിയ കൂടിക്കാഴ്ച ഏറെ വിവാദമുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇപ്രാവശ്യം അടിതെറ്റി. പല പാര്‍ട്ടി നേതാക്കന്മാരുമായും നടത്തിയ ചര്‍ച്ച ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും, ജനാധിപത്യത്തിലും അമേരിക്കന്‍ കൈകടത്തലുകള്‍ നടത്തുന്നതിനു വേണ്ടിയായിരുന്നെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറഞ്ഞത് പോലെ ഗുരുതരമായ തെറ്റു തന്നെ.

 

കമ്മ്യൂണിസ്റ്റ് ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന ബംഗാളില്‍ വളരെയധികം അടിയൊഴുക്കാണ് പാര്‍ട്ടിക്ക് പറ്റിയത്. പാര്‍ട്ടി അണികള്‍ പോലീസിന്റെ സഹായത്തോട് കൂടി നടത്തിയ കലാപങ്ങള്‍ക്കും, ന്യൂനപക്ഷ അവകാശങ്ങള്‍ മൂടിവെച്ചതിനും കിട്ടിയ തിരിച്ചടിയാണ് ബുദ്ധദേവിനും പ്രകാശ് കാരാട്ടിനും അലോസരമുണ്ടാക്കിയിട്ടുള്ളത്.

 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതിനു വലിയൊരു വീഴ്ചയാണ് സംഭവിച്ചത്. രണ്ട് രൂപക്ക് പാവപ്പെട്ടവര്‍ക്ക് അരി വിതരണം നടത്തിയിട്ടും, കര്‍ഷക ആത്മഹത്യാ നിരക്ക് കുറച്ചിട്ടും, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി പോലുള്ള ദേശീയ പ്രാധാന്യമുള്ളതും തൊഴിലധിഷ്ഠിതവും, സാമ്പത്തിക വളര്‍ച്ചയുള്ളതുമായ പല നേട്ടങ്ങളും ഇടത് പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായ ബത്തകള്‍ പ്രഖ്യാപിച്ചിട്ടും, തൊഴിലാളി സമൂഹം കൂടുതലുള്ള കേരളവും ബംഗാളും കമ്മ്യൂണിസത്തെ കൈവിട്ടത് അതിശയം എന്ന് പറയുന്നതിലേറെ നല്ലത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിഡ്ഢികളായ ജനത്തെ വീണ്ടും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്നത് തന്നെയാണ്. (സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണോ? ഒരു കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) സന്തത സഹചാരിക്ക് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് പോളിറ്റ് ബ്യൂറോ അംഗത്വം എന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വിവാദമുണ്ടാക്കിയ രണ്ട് മഹാന്മാക്കളും അതില്‍ അംഗത്വമുള്ളവരാണ്. അതായത് പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയനും, ബഹുമാനപ്പെട്ട മുഖ്യന്‍ സഖാവ് വി.എസും. ഇത്രയും കാലം ഇവര്‍ കാട്ടിക്കൂട്ടിയ കോപ്രായത്തരങ്ങള്‍ക്കുള്ള മറുപടി തന്നെയാണ് ഈ തോല്‍വി. അത് ഈ രണ്ട് നേതാക്കന്മാരും അംഗീകരിച്ചാലും, ഇല്ലെങ്കിലും, കേരള സമൂഹത്തിന് അങ്ങനെയേ വിധിയെഴുതാന്‍ കഴിയൂ. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ, എല്ലാം സ്വന്തം കാല്‍കീഴിലാക്കണം എന്ന ധാര്‍ഷ്ഠ്യം ഉള്ളത് കൊണ്ടായിരുന്നു പല രാഷ്ട്രീയ സംഘടനകളും ഇടത് പക്ഷത്തില്‍ നിന്നും പിന്‍മാറിയത്. അതിനു പകരം ഏറെ വിവാദമുണ്ടാക്കിയവരെ കൂടെ കൊണ്ട് നടന്നു. അത്കൂടാതെ ലാവലിന്‍ എന്ന വിഷയം, കിളിരൂര്‍, പിഡിപി ബന്ധം എന്നിവക്കൊന്നും ഉചിതമായ മറുപടി പറയാതെ കേരള സമൂഹത്തെ കൊഞ്ഞനം കുത്തി കാണിച്ചു. 

പെണ്‍ വിവാദത്തില്‍ കുറ്റാരോപിതനായ പി.ജെ. ജോസഫും, മണ്‍ വിവാദത്തില്‍ കുടുങ്ങിയ ടി.യു. കുരുവിളയും കഴിഞ്ഞ നാലുകളില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുറ്റാരോപണം നടത്തിയ കുരുവിളയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും, വളരെ പെട്ടന്ന് തന്നെ അന്വേഷണ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്ത വി. എസ്. സര്‍ക്കാര്‍ പി. ജെ ജോസഫിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെ എടുത്തു എന്നു വേണം പറയാന്‍. അത്കൊണ്ട് തന്നെയായിരുന്നു കുരുവിളയുടെ ഇരിപ്പിടത്തിലേക്ക് മോന്‍സ് ജോസഫിനെ നിര്‍ദ്ദേശിച്ചതും. എന്നാല്‍ അതേ വി.എസിനു പിണറായിയുടെ കാര്യത്തില്‍ ഒറ്റപ്പെടലുകളാണ് ഉണ്ടായത്. പഴഞ്ചെനെന്ന് വരെ കൂടെയുള്ള സഖാക്കന്മാര്‍ വിളിച്ചു കളിയാക്കി. പിണറായി വിജയനാണെങ്കില്‍ എല്ലാം വെട്ടി ക്കിഴ്പ്പെടുത്തുന്ന തത്രപാടിലാണു താനും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ആരോപിക്കപ്പെട്ട പെണ്‍ വിഷയത്തില്‍ ഘോരഘോരം പ്രസംഗിച്ചും പ്രതിഷേധം അറിയിക്കുകയും ചെയ്ത വി.എസിന്, ഭരണം കിട്ടിയപ്പോള്‍ കിളിരൂര്‍ കേസില്‍ ഏറെ വിവാദമുണ്ടാക്കിയ, മൂക്കിന്‍ താഴെ ഇരിക്കുന്ന വി.ഐ.പി.യുടെ പേര് പറയാന്‍ ഭയക്കുന്നു.

 

ഇങ്ങനെ തുടങ്ങുന്ന കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചെയ്തികള്‍ കണ്ട് നില്‍ക്കുന്ന മലയാളി സമൂഹം ഒരു സ്വരത്തോടെ ചോദിക്കുന്ന ചോദ്യമാണ് ജനതാദള്‍ നേതാവ് ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ചോദിച്ചത്: മടിയില്‍ കനമില്ലെങ്കില്‍ എന്തിനു എണീക്കാന്‍ ഭയക്കണം?

Monday, 30 March, 2009

അപരന്മാരുടെ ചാകര

പതിനഞ്ചാമത് ലോകസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ച്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന്‍ തിയ്യതി ഇന്ന് തീരുമ്പോള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ സ്ഥാനം പിടിച്ചത് അപരന്മാര്‍. കേരളത്തിലെ പ്രമുഖരായ മിക്ക നേതാക്കള്‍ക്കെല്ലാം ഈ അപരന്മാരുണ്ടെന്നത് ഇവരെ ആവലാതിപ്പെടുത്തുന്നു. സ്വന്തം പേരുകളുമായി സാദൃശ്യമുള്ളതായത് കൊണ്ട് തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകളെല്ലാം അപരന്മാര്‍ക്ക് കിട്ടിപ്പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2004-ല്‍ നടന്ന ലോകസഭയിലേക്കും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിലും ഈയൊരു പ്രവണത കണ്ടിരുന്നു. അന്നത്തെ ജനസമ്മതനായ വി.എം. സുധീരന്‍ ആലപ്പുഴയില്‍ നിന്നും ആയിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ തന്റെ അപരനായി മത്സരിച്ച വി.എസ് സുധീരന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. അത് പോലെ തന്നെ മുന്‍ വൈദ്യുത മന്ത്രിയും, മുന്‍ കെ.പി.സി.സി. പ്രസിഡന്റും, ഇന്നത്തെ എന്‍.സി.പി. നേതാവും, കരുണാകരന്റെ ഒരേയൊരു മകനുമായ കെ. മുരളീധരനും അപരനുണ്ടായിരുന്നത്ത് ചിലപ്പോള്‍ അത്ര കണ്ട് ഫലം ചെയ്തോ എന്ന് സംശയമുണ്ടെങ്കില്‍ കൂടിയും അത് അദ്ദേഹത്തേയും പാര്‍ട്ടിയേയും തളര്‍ത്തിയിരുന്നു.

എന്നാല്‍ അവസാന പട്ടിക ഇന്ന് പുറത്ത് വിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളേറെ അപരന്മാരെയാണ് എതിര്‍പാര്‍ട്ടികളുടെ സഹായത്തോട് കൂടിയോ അല്ലാതെയോ വന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം ജില്ലയിലെ 24 പേരില്‍ 8 പേരും അപരന്മാരാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീ പി. സുരേഷ് കുറിപ്പിനു അഞ്ച് അപരന്മാരാണ് മത്സര രംഗത്തുള്ളത്. ഇതേ മണ്ഡലത്തിലെ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയാ‍യ മുന്‍ റവന്യു മന്ത്രിയായ കെ. മാണിയുടെ പുത്രനും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ. മാണിക്ക് മൂന്ന് അപരന്മാരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു അപരന്റെ പേരും ജോസ് കെ. മാണി എന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേരും കെ. മാണി എന്നു തന്നെയാണെന്നതാണ് പ്രത്യേകത.

ഇസ്രായേലിന്റെ നരനായാട്ടിനെ അനുകൂലിച്ചും, നെഹ്റു-ഗാന്ധി കുടുംബത്തെ ഒന്നടങ്കം തന്റെ പുസ്തകത്തിലൂടെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ എന്ന ഖ്യാതിയുള്ളതും, മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും, രാജ്യാന്തര നയതന്ത്രഞ്ജനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിന് രണ്ട് അപരന്മാരാണുള്ളത്. അതേ പേരുള്ള ശശി തരൂരും, ശശി അരൂരും മത്സരിക്കുന്നു. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. സീതാദേവിയെ കൂടാതെ രണ്ട് പി. സീതാദേവിമാരാണുള്ളത്. അത് പോലെ തന്നെ കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥിയായ അഡ്വ. മുഹമ്മദ് റിയാസിന് രണ്ട് അപരന്മാരാണുള്ളത്. കോഴിക്കോട്ടെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.കെ. രാഘവനുള്ളതും രണ്ട് അപരന്മാര് തന്നെ. പല ഞാഞ്ഞൂലുകളുടെ മേധാവിത്വം കൊണ്ടും, വിധേയത്വം കൊണ്ടും ഭയം കൊണ്ടും വളരെ പ്രശസ്തമായ പൊന്നാനിയില്‍ ഇടതിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിക്കും ഈ അപരന്മാരുടെ ബാധയും പിടിപെട്ടത് വളരെ ശ്രദ്ധേയമാണ്. ഹുസൈന്‍ രണ്ടത്താണിയും ഡോ. ഹുസ്സൈനും, ഹുസ്സൈന്‍ എടയത്തും ആണ് അദ്ദേഹത്തിന്റെ ആത്മാവിനെ പിടികൂടിയിരിക്കുന്നത്. കൂടാതെ മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ ടി.കെ ഹംസക്കും അപരന്മാരുടെ ഭീഷണിയുണ്ട്. മൂന്ന് അപരന്മാരാണ് അദ്ദേഹത്തിന്റെ വോട്ടുകള്‍ മറിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എന്തായാലും എതിരാളിയെ തോല്‍പ്പിക്കാന്‍ എന്തു നെറികെട്ട കരു നീക്കങ്ങളും ശത്രുപക്ഷം നടത്തുന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്. ആരെല്ലാം തോല്ല്ക്കും, ആരെല്ലാം ജയിക്കുമെന്ന് നിരോധിക്കപ്പെട്ട എക്സിറ്റ് പോളിനും നിര്‍വചിക്കാന്‍ പറ്റാത്ത വിധം ചതിക്കുഴികള്‍ നിറച്ച് വെച്ചിരിക്കുകയാണ്. ഏവരും വിജയം ഉറപ്പാക്കിയ വി.എം. സുധീരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം നമ്മെ ഇത്തരം ഒരു ചിന്ത ഉണര്‍ത്തുന്നു. നമ്മെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളേയും നിരീക്ഷകരേയും.............

എന്തായാലും എല്ലാം കാത്തിരുന്നു കാണാം...

Monday, 16 March, 2009

പ്രവാസികളും വോട്ടവകാശവും

ഏപ്രില്‍-മെയ് മാസത്തെ വേനല്‍ ചൂടിന് മാറ്റേകാന്‍ പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പും കൂടെയുണ്ടായിട്ടും, ഇടതന്മാരുടെ പൊന്നാനിയും കോഴിക്കോടും, കൊല്ലവും വയനാടും, മറ്റു പല സീറ്റുകള്‍ക്കും വേണ്ടി കടിപിടികൂടുന്ന സമയത്ത് തന്നെ യുവ കോണ്‍ഗ്രസിലുണ്ടായ വെട്ടിപ്പിടുത്തങ്ങളും തകൃതിയായി നടക്കുമ്പോള്‍ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധിക്കാതെ പോകുന്നു. കൂടാതെ, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അതിനു പരിഹാര മാര്‍ഗ്ഗമെന്നോണം പ്രകടനപത്രികകളിലെങ്കിലും ജനങ്ങളുടെ മാന്യമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, അതില്‍ ഉറപ്പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനും ഒരു കക്ഷികളും തയ്യാറാവുന്നില്ല എന്ന സത്യം ഏവരും തെരഞ്ഞെടുപ്പ് വേളയില്‍ ഓര്‍ക്കാറുണ്ടെങ്കിലും, അതിനു ശേഷം മറന്നുപോകുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരുകാര്യമാ‍ണ് പ്രവാസികള്‍ക്കുള്ള വോട്ടാവകാശം. ഇന്നേവരെ ഒരു കക്ഷികളും പ്രവാസ വോട്ടാവകാശത്തെ പറ്റി സംസാരിച്ചിട്ടില്ല എന്ന സത്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. അല്പസ്വല്പമായി രാഷ്ട്രീയ സംഘടനകളോട് ആഭിമുഖ്യമുള്ളതും അല്ലാത്തതുമായ ചില പ്രവാസ സംഘടനകള്‍ വല്ലപ്പോഴുമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്നേ വരെ എങ്ങും എത്തിയിട്ടില്ല.
ഗള്‍ഫ്-യൂറോപ്യന്‍-മറ്റു രാജ്യങ്ങളില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-സംസ്ഥാനങ്ങള്‍ക്കതീതമായി ഒന്നിച്ച് വസിക്കുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തോട് ചെയാവുന്ന ഏറ്റവും വലിയ വഞ്ചനയാണ് രാഷ്ട്രീയ നായകന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 20 ലക്ഷത്തോളം വരുന്ന മലയാളികള്‍ മാത്രമല്ല പ്രവാസികളായുള്ളത് എന്നത് നാം സ്മരിക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യന്‍ സമ്പത്ഘടനയുടെ അവിഭാജ്യഘടകമായ പ്രവാസി സമൂഹത്തിനോടുള്ള മാറി മാറി വരുന്ന ഭരണവര്‍ഗ്ഗങ്ങള്‍ പല രീതിയിലും പ്രവാസ സമൂഹത്തെ അവഹേളിച്ചിട്ടുണ്ട്.

അവസാനമായി ആഗോള സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴും നമ്മുടെ മഹാനായ വയലാര്‍ജി പറഞ്ഞത് “100 കോടിയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ രണ്ട് മാസത്തേക്ക് പരിഗണയില്‍ വച്ചിട്ടുണ്ട്” എന്നാണ്. ഇത്തരം ഒരു പ്രഖ്യാപനം കൊണ്ട് വന്നത് ഫെബ്രുവരിയിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് രണ്ട് മാസത്തേക്ക് പരിഗണനയില്‍ വെച്ചിട്ടുണ്ടെന്ന് പറയാന്‍ മഹാനായ “ജി”ക്ക് എന്ത് അവകാശം? അല്ലെങ്കില്‍ ഇത്തരം ഒരു പ്രഖ്യാപനത്തെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് അദ്ദേഹത്തിനെന്തുറപ്പുണ്ട്? എന്നിട്ടും നമ്മുടെ പ്രവാസ സമൂഹം അത് കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്തത് പോലെ ഒരുപാട് കൊട്ടിഘോഷിച്ചു. പ്രവാസ മേഖലകളിലെ റേഡിയോകളിലും പത്രങ്ങളിലും, ടി.വി.കളിലും വാ തോരാതെ ഇതിനെ കുറിച്ച് സംസാരിച്ചു. ഇത് പോലെ തന്നെയാണ് പ്രവാസികള്‍ക്ക് നഷ്ടപ്പെട്ട സമ്മതിദാനാവകാശവും. അതായത് പ്രവാസികള്‍ ഒരു ഇന്ത്യക്കാരല്ല എന്നതിന്റെ അര്‍ത്ഥം എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ വോട്ടാവകാശം ഇന്ത്യന്‍ സ്ഥിരനിവാസികള്‍ക്കേ ഉള്ളൂ എന്ന ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതായത് ഇന്നേ വരെ നമ്മുടെ ഭരണഘടനയില്‍ NRI ആരാണെന്ന് വിവക്ഷിക്കപ്പെട്ടിട്ടില്ല. സ്ഥിരതാമസക്കാരന്‍ എന്നത് വിവക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പെടാത്ത ഒരു വര്‍ഗ്ഗമായി പ്രവാസി മാറുന്നു. വോട്ടവാകാശം വേണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവാസിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത് ഒരു കേട്ടുകേള്‍വി മാത്രമാണ് ഇത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ വിദേശവാസികള്‍ക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്ത് ലോകത്തിലെ ഏറ്റവ്വും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയില്‍ ഇത്തരം ഒരു സംവിധാനമില്ല എന്നത് ലജ്ജാകരം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയ കൊത്തളമായ പാര്‍ലിമെന്റ് ഭേദഗതി ചെയ്യാത്തിടത്തോളം കാലം സുപ്രീം കോടതിക്ക് വരെ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതല്ലെങ്കില്‍ ഒരു വന്‍വികാരം ഇന്ത്യക്കകത്ത് ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ ചിലപ്പോള്‍ ജനവികാരത്തെ മാനിച്ച് സുപ്രീംകോടതി ഇടപെടാനുള്ള സാധ്യത ഏറെയാണ്. അതിന് ഇന്ത്യക്കകത്തായാലും പുറത്തായാലും തടസ്സങ്ങളൊന്നുമില്ല എന്നിരിക്കെ ഏവര്‍ക്കും ഈയൊരു (പുറമേ നിന്നു കാണുമ്പോള്‍) സമ്പത് സ്രോതസ്സായതും എന്നാല്‍ ഇത്തരം അവകാശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതുമായ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഏവരും പ്രയത്നിക്കുമെന്ന് ആശിക്കുന്നു.

Monday, 3 November, 2008

യെമനിലെ ഒരു തല്ല്


എന്റെ പോസ്റ്റായ “യെമന്‍ വിശേഷങ്ങള്‍” ഇവിടെ തുടരുന്നു. ഒറ്റപ്പെട്ടുപോയ ജീവിതത്തിനു ബലമേകാന്‍ പിന്നെ മുമ്പെങ്ങും പരിചയമില്ലാത്ത മലയാളികള്‍. പുതിയ സുഹൃത്ബന്ധങ്ങള്‍ വന്നു. പലരുടേയും പ്രവാസജീവിതകഥള്‍ക്കും, പരാധീനതകള്‍ക്കും മുന്നില്‍ എന്റെ അനുഭവങ്ങള്‍ വെറുമൊരു ശിശുവായിരുന്നു. വര്‍ഷങ്ങളായി ജീവിതം കരപറ്റാന്‍ നെട്ടോട്ടം ഓടുന്നവര്‍. ഞാനാണെങ്കില്‍ പ്രവാസിയില്‍ പറഞ്ഞത് പോലെ, അത്തറും, റേയ്ബാനും, ബൈക്കും കാറുമൊക്കെയായി നാട്ടില്‍ അടിച്ചുപൊളിക്കാന്‍ വേണ്ടി പ്രവാസം ആസ്വദിക്കാന്‍ വന്നവന്‍. ഫ്ലൈറ്റ് കയറുന്നത് വരെ വീട്ടിലെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. അതിനേ പറ്റി ചോദിച്ചിട്ടുമില്ല. ഞാനൊരു ഗള്‍ഫ്കാരനായതില്‍ പിന്നെ, പണത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു. പിന്നെ ജീവിതചക്രത്തില്‍ വെസ്റ്റേണ്‍ യൂണിയനും ഒരു ഭാഗമായി.

സന്തോഷം പങ്കുവെച്ചാല്‍ ഇരട്ടിക്കും, സങ്കടം പങ്കുവെച്ചാല്‍ പകുതിയാകും എന്ന പഴഞ്ചൊല്ലില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴമ്പില്ലെന്ന് മനസ്സിലായി. കാരണം ആര്‍ക്കും പങ്കുവെക്കാന്‍ സന്തോഷമില്ല, എല്ലാവരൂം തുല്യ ദുഃഖിതര്‍. പിന്നെ പങ്കുവെക്കാന്‍ സ്നേഹം മാത്രം. അതിനുവേണ്ടി കണ്ടെത്തിയത് പല കൂട്ടുകാരേയും‍, പിന്നെ, അവിടെ ആകെയുള്ള കേരളാ ക്ലബ്, പ്രവാസി ക്ലബ്, എന്നിവയുമൊക്കെയായുള്ള സഹകരണവും. അവിടെയും മലയാളികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞുള്ള പലകളികളും ആരോപണങ്ങളും കാണാനിടയായി. ഇവിടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ മറ്റു പലരുമായി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അത് കാര്‍ന്ന് തിന്നുന്നു. എങ്കിലും ഈ രണ്ട് ക്ലബുകളും നടത്തുന്ന സേവനം സ്തുത്യര്‍ഹം തന്നെ. അതില്‍ നിന്നൊക്കെ വിത്യസ്തമായി കള്‍ചറല്‍ പരിപാടികള്‍ക്ക് മുന്‍ഗണന കൊടുത്ത് മിസ്റ്റ് മീഡിയയും. യെമനിലെ മലയാളികള്‍ക്ക് ഒരു പുതുമയെന്നോണം ആദ്യമായി ഒരു ആല്‍ബവും സംഭാവന ചെയ്തു.

പ്രദേശത്തെ ഏകദേശം യെമനികളെ കയ്യിലെടുത്തതിന്റെ അഹങ്കാരമെന്നോണം ഞാനും അവരുടെ കൂടെ ഗാ‍ത്ത് കഴിക്കാന്‍ നിര്‍ബന്ധിതമായി. അങ്ങിനെ അതിന്റെ രുചിയും അറിഞ്ഞു. പിന്നെ യെമനിന്റെ പരമ്പരാഗത ഭക്ഷണത്തോട് ഏറെ പ്രിയം തോന്നി. ചൂട് മണ്‍ചട്ടിയില്‍, അല്പം ചോറ്, കോഴിമുട്ട ഉടച്ചത്, ഇറച്ചി, പല തരത്തിലുള്ള ഇല, പിന്നെ മറ്റെന്തൊക്കെയോ ചേര്‍ത്ത് ചൂടാക്കി ഒരു കറിയുടെ രൂപത്തിലാക്കുന്ന ഇതിനെ ഞങ്ങള്‍ വിളിച്ചിരുന്നത് “സലത്ത” എന്നാണ്. ഇംഗ്ലീഷ് വാക്കായ സാലഡ്-നും സലത്ത എന്നു തന്നെ പറയും. മിക്കവാറും പച്ചക്കറികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് കൊണ്ടായിരിക്കണം ഈ പ്രാചീന-പരമ്പരാഗത ഭക്ഷണത്തിനും, ഇതേ പേര് നല്‍കിയത്. തീന്മേശയില്‍ എത്തി, റൊട്ടിയുടെ കൂടീ കഴിച്ച് തീര്‍ന്നാല്‍ പോലും അതിന്റെ ചൂട് പോകില്ല എന്നത് ഒരു വിസ്മയം തന്നെ.


ഇന്ത്യന്‍ വംശചര്‍ യെമനികളിലുമുണ്ടെന്നത് ഞാന്‍ കേട്ടു. ഏദന്‍, ഹദറമൌത്ത് പോലുള്ള പഴയ സൌത്ത് യെമനികളുടെ സംസ്കാരങ്ങളോ അല്ലെങ്കില്‍ പെരുമാറ്റ രീതികളോ ഇന്ത്യക്കാരുടേത് പോലെയായിരുന്നു. ആദ്യമായി ഏദനില്‍ പോയ സമയത്ത് പെങ്ങളെ വിളിച്ച് ഒരു ആശ്ചര്യമെന്നോണം ഞാന്‍ ഏദനില്‍ എത്തി എന്നറിയിച്ചു. ആദം ജനിച്ച ഏദന്‍ തോട്ടമാണോ എന്നന്വേശിക്കും മുമ്പ് ഞാന്‍ അവളോട് സംശയം പ്രകടിപ്പിച്ചു. ചരിത്രം പഠിച്ച അവള്‍ ഉടന്‍ തന്നെ പറഞ്ഞു: അത് യെമനികളുടെ പൂന്തോട്ടമായിരിക്കാം. പക്ഷേ യഥാര്‍ത്ഥ പൂന്തോട്ടം ഗ്രീസിലേതാണെന്നും പറഞ്ഞു. പൊതുവേ വിദ്യാസമ്പന്നരായ ഇവര്‍ പൊതുവേ അരയില്‍ കത്തി(ജമ്പിയ)യോ, മറ്റ് ആയുധങ്ങളോ ഉപയോഗിക്കാറില്ല. അത്കൊണ്ട് തന്നെ ധൈര്യമായി അവരുമായി ഇടപെടാന്‍ സാധിച്ചു. ആരെ പരിചയപ്പെട്ടാലും, ഇന്ത്യയിലെ ഹൈദരാബാദിലുണ്ടെന്ന് പറയപ്പെടുന്ന യെമന്‍ സ്ട്രീറ്റിലെ വിശേഷങ്ങള്‍ അന്വേശിക്കും. നേരിട്ട് കണ്ട്ട്ടില്ലാത്ത ഞാന്‍ അവരോട് എല്ലാവര്‍ക്കും സുഖം തന്നെ എന്ന വാക്കല്ലാതെ എന്ത് പറയും?

ദഹബാഷികള്‍ എന്ന ചൊല്ലപ്പേരില്‍ അറിയപ്പെടുന്ന വടക്കന്‍ യെമനികളുടെ ചില പെരുമാറ്റങ്ങള്‍ ദേഷ്യമോ, ഭയമോ തോന്നും. കാരണം മുമ്പ് പറഞ്ഞത് പോലെ എപ്പോള്‍ സ്വഭാവം മാറുമെന്നറിയില്ല. ഒരിക്കല്‍, ഇന്ത്യക്കാരെ കണ്ടാല്‍ കൊഞ്ഞനം കുത്തുന്ന ഒരു വിദ്വാന്‍ കമ്പനിയിലേക്ക് വന്നു. (ടിയാന്‍ സ്വന്തമായി ഞങ്ങളുടെകമ്പനിക്ക് എതിര്‍വശം വീഡിയോ- ഓഡിയോ ലൈബ്രറി നടത്തുന്നു. ജ്യേഷ്ഠന്‍ യെമന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗം. കഴിഞ്ഞ വേള്‍ഡ് കപ്പ് യോഗ്യതാ റൌണ്ടില്‍ സൌദി, ജപ്പാന്(ആണെന്ന് തോന്നുന്നു)‍, യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പില്‍ യെമനില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ യെമനിനോട് 6-1 എന്ന സ്കോറിന് അതിദയനീയമായി പരാചയപ്പെട്ടു. ആ അഹങ്കാരം കൊണ്ടായിരിക്കണം ടിയാന്റെ പെരുമാറ്റം ഇങ്ങനെയായത്.) എന്നെ സ്ഥിരമായി ശല്യം ചെയ്യുന്ന ടിയാന്‍ എന്റെ മുഖത്തൊരടി. അറിയാതെ എന്റെ കയ്യും ഉയര്‍ന്ന് അവനേയും ഇടിച്ചു. പക്ഷേ എന്തോ എന്റെ കണ്ണ് ഇരുട്ടില്‍ തന്നെയായിരുന്നു. ചിത്രകഥയിലേത് പോലെ, കാണുന്നത് കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ വെള്ള നിറത്തില്‍ വെറും *, #, &, @, എന്ന ചിന്നങ്ങള്‍ മാത്രം. (ചിത്രകഥ എഴുതുന്നവര്‍ക്കും ഇങ്ങനെ അടി കിട്ടിയിട്ടാണോ അവര്‍ അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് എന്ന് ഒരു വേള ചിന്തിച്ചു.) പിന്നെ ആകെ ബഹളമായി. എല്ലാം കണ്ട് നിന്ന് സഹപ്രവര്‍ത്തകരും അവനോട് പിരിഞ്ഞ് പോകാന്‍ വേണ്ടി പറഞ്ഞു. പിന്നെ ഇവന്റേയും, കൂട്ട്റ്റുകാരുടേയും ഭീഷണി മൂലം നാല്-അഞ്ച് ദിവസത്തോളം രണ്ട് നേരവും ഇടതും വലതുമായി സെക്യൂരിറ്റിയില്‍ ആയിരുന്നു എന്റെ യാത്ര. അങ്ങനെ ആദ്യമായി ഒരു വിദേശിയെ തല്ലിയ ദുശ്പേരും സ്വന്തമാക്കി.


അത് കഴിഞ്ഞ് യെമന്‍ ചരിത്രം പഠിക്കാന്‍ വളരെ താല്പര്യം വന്നു. പഴയ തെക്കന്‍ യെമന്‍, വടക്കന്‍ യെമന്‍, അവര്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അധികാരം പിടിച്ചെടുക്കല്‍, ഗാത്തിന്റെ വരവ്, ലോകപ്രശസ്തമായ യെമന്‍ കോഫി, അതിന്റെ മരണം, ഇന്ത്യക്കാരുമായുള്ള ബന്ധം, അതില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കുള്ള സ്ഥാനം, ഇന്നത്തെ ഒമാന്‍ ഭാഗമായ സലാലയും സ്ത്രീധനവും, അങ്ങനെ പോകുന്നു അവരുടെ ചരിത്രം...


2006-ലെ അവസാന മാസം. പുതുവര്‍ഷത്തിലെങ്കിലും അവിടെനിന്നും വിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ അതൊരു വേദനിപ്പിക്കുന്ന യാത്ര തന്നെയായിരുന്നു. യെമനില്‍ എനിക്ക് അവസാനമായി അഘോഷിക്കാനുള്ള ഈദ്. സുഹൃത്തുക്കളുമായി ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്തു. ബിരിയാണിയൊക്കെ വെച്ച്, ഭക്ഷണത്തിനു ശേഷം ഒരു യാത്രയൊക്കെയായിരുന്നു പരിപാടി... പക്ഷേ... അതേ ഈദില്‍ സാമ്രാജ്യത്തശക്തികള്‍ ലോകമുസ്ലിംകള്‍ക്ക് ഒരു സമ്മാനമായി സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി. ഖുര്‍ആനും പിടിച്ച് ലാ ഇലാഹ ഇല്ലള്ളാ.. എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ എല്ലാ ടിവികളിലും റേഡിയോകളിലും... ഉടനടി പോസ്റ്ററുകളും, ബാനറുകളും ഉയരാന്‍ തുടങ്ങി. എല്ലായിടത്തും ആര്‍പ്പ് വിളികള്‍ മാത്രം.. പിന്നെ പ്രധിശേധ പരിപാടികള്‍ മാത്രം... വാഹനങ്ങളുന്നും നിരത്തിലില്ല. എല്ലാ കടകളും അടച്ചിട്ടിരിക്കൂന്നു. സ്ഥിരമായി കാണുന്ന അല്‍ജസീറ ഈയൊരു രംഗം തന്നെ ആവര്‍ത്തിക്കുന്നു... ആരും ആര്‍ക്കും തന്നെ ഈദ് ആശംസകള്‍ അയക്കുന്നില്ല. ആരും തന്നെ പ്രതീക്ഷിക്കുന്നുമില്ല. ഒരു ലൈവ്ടെലികാസ്റ്റിങ് കണ്ട് കണ്ണ് നിറഞ്ഞിരിക്കുന്നു. ദുഃഖങ്ങള്‍ മാത്രം പേറുന്ന പ്രവാസിക്ക് ഇനിയൊരു പ്രവാസജീവതത്തില്‍ ഒരുവേര്‍പ്പാടിന്റേയും കഥ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ച് യാത്രയായി.

Thursday, 30 October, 2008

യെമന്‍ വിശേഷങ്ങള്‍

എന്റെ ബ്ലോഗായ പ്രവാസിയില്‍ പറഞ്ഞതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ യെമന്‍ വിശേഷങ്ങളും. അതല്ലെങ്കില്‍ ആ രാജ്യവുമായുള്ള എന്റെ ബന്ധം. ഒരുപാ‍ട് ഗള്‍ഫ് സ്വപ്നങ്ങള്‍... അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഇതു തിരുത്താന്‍ വേണ്ടി ഞാനും ഒരു പ്രവാസിയാവാന്‍ തീരുമാനിച്ച ആദ്യത്തെ അനുഭവം.

തലേദിവസം രാത്രി ജ്യേഷ്ടനോട് യെമന്‍ വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍ നിന്നും ഒരാളും ഈയൊരു രാജ്യത്തെപറ്റി കേട്ടിട്ടേയില്ല. എന്നിട്ടും കൂസലില്ലാതെ പ്രിയ സഹോദരന്‍ പറഞ്ഞു: നീ ചന്ദ്രനില്‍ പോയാലും മലയാളികളെ കാണാന്‍ കഴിയും, ഒട്ടും പേടിക്കേണ്ട. എന്നിട്ടും എന്തോ എന്റെ മനസ് ചോദിക്കുന്നുണ്ടായിരുന്നു. വല്ലവനേയും കാണുമോ? അങ്ങനെ തനിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്ക് യാത്രയായി. പിറ്റേദിവസം എത്തിയ അന്നു തന്നെ രാത്രി “യെമനിയ”യിലും കേറി.

വരവേല്‍ക്കാന്‍ പ്ലേകാര്‍ഡുമായി കമ്പനിയുടെ മാനേജര്‍ മുഹമ്മദ് ബാറഷീദ് നില്പുണ്ടായിരുന്നു. തലസ്ഥാനമായ സനായിലെ കൊടുംതണുപ്പിനെ പ്രധിരോധിക്കാനുള്ള കഴിവ് എന്റെ മനസ്സിനും ശരീരത്തിനും ഇല്ലായിരുന്നു. മരം കോച്ചുന്ന വൃശ്ചിക തണുപ്പിനേപോലും വെല്ലുന്ന ഈയൊരു തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ ഒരു ഷര്‍ട്ടും പാന്റ്സും ധരിച്ച എനിക്ക് കഴിവില്ലാ എന്നത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, മാനേജര്‍ ഒരു‍ ജാക്കറ്റ് കയ്യില്‍ കരുതിയത്. അതും ധരിച്ച് കാറിന് നേരെ നടന്നു. അരയില്‍ ഒരു കത്തിയും ധരിച്ച ഡ്രൈവര്‍ അതിരാവിലെ തന്നെ വായ നിറച്ച് പുല്ല് ചവക്കുന്നുണ്ടായിരുന്നു. എനിക്കും, മനേജര്‍ക്കും അല്പാല്പം ഇംഗ്ലീഷ് അറിയുന്നതിനാല്‍ ഞാന്‍ ചോദിച്ചു: വാട്ട് ഈസ് ഹി ച്യൂയിങ്? ഉടന്‍ മറുപടി പറഞ്ഞു: ദി ഈസ് ഗാത്ത്. മോസ്റ്റ് ഓഫ് ദി യെമനീസ് ച്യൂവ് ഡയലി. പിന്നെ ഈ ഗാത്ത് എന്ന സംഭവത്തെ പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. കത്തി കണ്ട ഞാനൊന്ന് വിരണ്ടു. ഒരുപക്ഷേ എന്നെ കൊല്ലാനാകുമോ ഇവനേയും കൂട്ടി മാനേജര്‍ വന്നത്. അപ്പോഴേക്കും എന്റെ മനസ്സ് പെട്ടന്ന് വേര്‍പ്പാടിന്റെ നൊമ്പരവുമായി ധമനിയിലേക്ക് കടന്ന് വന്നു. കണ്ണ് നിറഞ്ഞൊഴുകി. ആദ്യമായി അന്യദേശത്ത്, ആരോരുമില്ലാതെ, തനിച്ച് എത്ര നാളെന്നറിയില്ല അതും ഈ 20-ആം വയസ്സില്‍....

നേരെ കമ്പനിയിലേക്ക് കൊണ്ട്പോയി അവിടെയുണ്ടായിരുന്ന വൃത്തിയാക്കിയിട്ട റൂമിലേക്ക് ആനയിച്ചു. ഉറക്കവും-യാത്രാക്ഷീണവും കാരണം കണ്ണിന് ശ്ക്തിയും പോയിരുന്നു. നേരെ ബെഡിലേക്ക് വീണു. അതിനിടയില്‍ കമ്പനിയിലെ ആരൊക്കെയോ കൂട്ടിലിട്ട മൃഗത്തെ കാണാന്‍ വരുന്നത് പോലെ ആദ്യമായി വന്ന എന്നെയും കാണാന്‍ വന്നിരുന്നു. വാതില്‍ തുറക്കുന്നതും അടക്കുന്നതും മാത്രം കേള്‍ക്കാം. പിന്നെ പരിചയമില്ലാത്ത അറബിഭാഷയില്‍ എന്തൊക്കെയോ പറയുന്നതും. ഉറങ്ങുമ്പോള്‍ തന്നെ ഒരു പുഞ്ചിരി മുഖത്ത് ഉറപ്പിച്ചാണ് കിടന്നത്. അത്കൊണ്ട് അവരും അതേറ്റുവാങ്ങി പോയിരിക്കണം.

രണ്ട് മാസക്കാലം മലയാളമോ, ഹിന്ദിയോ അതുമല്ലങ്കില്‍ ഇംഗ്ലീഷോ സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല. കൂട്ടിനു അറബികള്‍ മാത്രം. അതുകാരണം 2മാസം കൊണ്ട് ഏകദേശം അറബിയൊക്കെ ഞാന്‍ വശത്താക്കി. പിന്നെ ഒരു ഹിന്ദിക്കാരനെ പരിചയപ്പെട്ട ഉടന്‍ ഞാന്‍ താമസ സൌകര്യത്തിനു അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. അങ്ങനെ പിന്നെ മലയാളികലേയും പരിചയപ്പെട്ടു, അവരോടും അഭ്യര്‍ത്ഥന നടത്തി. അങ്ങനെ അവരുടെ തലയിലും ഞാനെന്ന മാറാപ്പ് വെച്ചു കെട്ടി. ഒരുപാടു മണിക്കൂറുകള്‍ കടന്ന് പോയി, പിന്നെ എണ്ണിയത് ദിവസങ്ങളായിരുന്നു. അതും കഴിഞ്ഞപ്പോള്‍ മാസങ്ങള്‍... പിന്നെ പലരും ചോദിക്കാന്‍ തുടങ്ങി, എന്നാ നാട്ടീല്‍ പോണേ...?

മലയാളികളേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയത് യെമനികളുമായിട്ടായിരുന്നു. അത്കൊണ്ട് അവരുടെ ഏകദേശ സ്വഭാവഗുണങ്ങളൊക്കെ പഠിക്കാന്‍ പറ്റി. “അടുത്താല്‍ സ്നേഹിച്ച് കൊല്ലും, ഇടഞ്ഞാല്‍ കുത്തികൊല്ലും” എന്ന പ്രകൃതം. കമ്പനിയുടെ തൊട്ടപ്പുറത്ത് അല്‍ മുസ് വരി എന്ന ശൈഖിന്റെ സെക്യൂരിറ്റി ജീവനക്കാര്‍. എ.കെ. 47-ഉം, പിസ്റ്റളുകളും ധാരാളം കിടപ്പുണ്ട്. ഇത്രയും നാള്‍ ഞാന്‍ കണ്ടിരുന്നത് കളിത്തോക്കുകളായിരുന്നു. അത്ഭുതത്തോടെ, ഇരു കണ്ണും ക്യാമറയില്‍ പകര്‍ത്തും വിധം തുറിച്ചുനോക്കി. ഒന്ന് തൊടാന്‍ വല്ലാത്ത മോഹം. തൊട്ടു... കയ്യിലേക്ക് വെച്ചപ്പോള്‍ ഭയങ്കര ഭാരം. അതിന്റെ ഭാരം ഇരട്ടിപ്പിക്കാനായി ബുള്ളറ്റുകളുടെ ഒരു വലിയ മാല. ബിന്‍ ലാദന്റെ ചിത്രത്തില്‍ ഉള്ളത് പോലെ തന്നെ. ഞാന്‍ അറബിയില്‍ ചോദിച്ചു: ഇത് ബിന്‍ ലാദന്‍ തന്നതാണോ...? തമാശ തോന്നിയ അവര്‍ ചിരി നിര്‍ത്തുന്നില്ല. ഞാന്‍ തോളിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ മുഹമ്മദ് പെട്ടെന്നെണീറ്റു വന്നു. എന്നിട്ട് ബുള്ളറ്റുകളൊക്കെ മാറ്റിയെടുത്തു. ഇനി വേണ്ടപോലെ നീ ഉന്നം വെച്ചോ എന്നും പറഞ്ഞു. അല്പം ഭാരം കുറഞ്ഞ ഞാന്‍ പുറത്തേക്ക് ചൂണ്ടി കാഞ്ചി വലിച്ചു. പണ്ട് ബാലരമയില്‍ എവിടെയോ വായിച്ച ഒരോര്‍മ്മപോലെ, “ടക്-ടക്” എന്ന ശബ്ദം മാത്രമേ ഉള്ളൂ. ഞാന്‍ ബുള്ളറ്റ് സഹിതം ഉപയോഗിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. ഗാത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അവര്‍ നല്ല ഇതളുകളെടുത്ത് എനിക്ക് വേണ്ടി വെച്ചിട്ടുണ്ടായിരുന്നു. ഞാനത് നിരസിച്ചു.

ഒട്ടുമിക്ക യെമനികളും ഉപയോഗിക്കുന്ന ഒരു ലഹരിയാണ് ഈ ഗാത്ത്. ഏകദേശം തേയില പോലെ, കുറ്റിച്ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന ഇളം കതിരുകള്‍. മാര്‍ക്കറ്റില്‍ വിവിധയിനം ലഭിക്കും. 100 യെമന്‍ രിയാല്‍ മുതല്‍ (100 യെ.രിയാല്‍=2 ദിര്‍ഹം/ 20 ഇന്ത്യന്‍ രൂപ) 200 ഡോളര്‍ വരെ വിലയില്‍ കിട്ടും. ഗാത്ത്പ്രേമികളായ ഇവര്‍ പറയുന്നത് ചിരി, കരയല്‍, രതി, തുടങ്ങിയ മിക്ക വികാരങ്ങള്‍ക്കുള്ള ഗാത്തുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ്. മിക്കവരും ഉച്ചഭക്ഷണത്തിനു ശേഷമായിരുക്കും, ഇത് ചവക്കാന്‍ തുടങ്ങുക. ഗാത്തിനു ഹരമേകാന്‍ ഒരു പാക്ക് സിഗരറ്റ്, 500 മില്ലിയുടെ ഒരു ബോട്ടില്‍ പെപ്സി അല്ലെങ്കില്‍ കോള. അതുമല്ലെങ്കില്‍ മധുരമുള്ള മറ്റേതെങ്കിലും ലഘുപാനീയം. മിക്കവരും കറുപ്പ് നിറം കലര്‍ന്ന പാനീയം തന്നെ കുടിക്കുന്നത്. കൂടാതെ ചാരി ഇരുക്കുന്നതിനു വേണ്ടി ഒരു സിറ്റിങ് കുഷ്യന്‍... കഴുകിയ ഗാത്തിലെ ഇളം കതിരുകള്‍ ആദ്യമാദ്യം ചവക്കും. ഇതെല്ലാം വായയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റി വെക്കും. അങ്ങിനെ ആ ഭാഗം മുഴച്ചിരിക്കുന്നത് പോലെയാകും. ഒഴിഞ്ഞ് കിടക്കുന്ന മറ്റേ ഭാഗത്തുകൂടി ലഘുപാനീയം അല്പാല്പം കുടിക്കും. ഇവരുടെ ഭാഷ്യമനുസരിച്ച് ശരീരത്തിലെ പഞ്ചസാരയെ ഗാത്ത് മുഴുവനായും വലിച്ചെടുക്കും എന്നാണ്. അതുകൊണ്ടാണ് മധുരമുള്ള പാനീയങ്ങള്‍ കൂടെ കുടിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതത്രേ. അത് രാത്രി വരെ തുടരും. പിറ്റേന്ന് ഒഴിവുദിവസമാണെങ്കില്‍ പുലര്‍ച്ചെ 4-5 മണിവരെ ഇരിക്കും. പിന്നെ ഒരു കടുപ്പത്തിലൊരു ചായ. അതിനു ശേഷം സുബഹി നമസ്കാരത്തിനു ശേഷം ഒറ്റയുറക്കം. ഇതു കഴിച്ചു കഴിഞ്ഞാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് കൊണ്ട് ഉറക്കം വരാന്‍ ബുദ്ധിമുട്ടായിരിക്കും. വല്ലവനും കഴിക്കാതെ അടുത്ത് നില്‍ക്കുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കും.

പൊതുവേ അറബികള്‍ അങ്ങിനെയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ നിര്‍ബന്ധിക്കും. അതും ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു തളികയില്‍ നിന്നു തന്നെ കഴിച്ചിരിക്കണം. പോതുവേ വൃത്തി കാത്തു സൂക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലായ മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ആദ്യമൊക്കെ എനിക്കും എന്തോ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ അതില്ലാതെയും വയ്യ.

പാരമ്പര്യമായി അരയില്‍ പ്രത്യേകതരം അറയുള്ള ബെല്‍റ്റില്‍ കത്തി കൊണ്ട് നടക്കുന്നവരാണ് ഇവര്‍. ഗാത്ത് കഴിച്ച ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവരത് ഉറയില്‍ നിന്നെടുക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഡിജിറ്റല്‍ റിസീവര്‍ ഡീലറായ ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഒരിക്കല്‍ മാരിബ് എന്ന സംസ്ഥാനത്ത് നിന്നും (പെട്ടന്ന് ദേഷ്യം വരുന്ന ഇവര്‍ക്ക് വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തതിനാല്‍ എന്തിനും എടുത്ത്ചാടുന്നവരാണിവര്‍. ഗോത്രയുദ്ധം എപ്പോഴും നടക്കുന്ന ഇവിടെയുള്ളവര്‍ക്ക് കത്തിയും തോക്കുമൊക്കെ ആവാസവ്യവസ്ഥയുടെ ഭാഗാമാക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും എ.കെ 47 പോലുള്ള തോക്കുകളൊക്കെ സര്‍വീസ് ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇവര്‍ക്ക് വലിയൊരു സ്ഥാനം കൊടുത്തിരുന്നു-അതായത് കണ്ടാല്‍ ഒളിച്ചോടണമെന്നത്) ഒരു ശൈഖിനു വേണ്ടി റിസീവര്‍ വാങ്ങുന്നതിനു വേണ്ടി വന്നിരുന്നു. വിലയുടെ പ്രശനത്തിലോ മറ്റോ ഉണ്ടായ ഒരു വാക്ക്തര്‍ക്കം. രണ്ട് പിസ്റ്റളും അരയില്‍നിന്നെടുത്ത് ലോഡ് ചെയത് മാനേജറുടെ അനിയനും, സെയില്‍ മാനേജറായിരുന്ന അഹമ്മദിനു നേരെ ചൂണ്ടി. അക്കൌണ്ടന്റായിരുന്ന വഫ ആര്‍ത്ത് വിളിച്ച് മുകളിലേക്ക് ഓടിക്കയറി സെര്‍വീസിങ് സെക്ഷനിലേക്ക് ഓടിവന്നു എന്നോട് താഴെ നടക്കുന്ന സംഭവത്തെകുറിച്ച് പറഞ്ഞു. പിന്നാലെ അഹമ്മദും. സ്റ്റോര്‍ റൂമില്‍ നിന്നും തോക്കെടുത്ത് താഴോട്ട് ഓടുന്ന രംഗം... ഞാന്‍ എന്റെ ഉമ്മയേയും, ദൈവത്തേയും ഇത്രയും ഉച്ചത്തില്‍ വിളിച്ച ഒരു ദിനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ്... ഈ തോക്കിന് ഇത്രയും വലിയ ഒരു കഴുവുണ്ടെന്നറിഞ്ഞ ദിവസം... പുറത്ത് നിന്ന് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പോലീസ് സൈറന്‍ അപ്പോഴേക്കും കേട്ടു. അന്തിക്കാട് സ്വദേശിയായ അടുത്ത സുഹൃത്ത് സൈനേഷിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ ട്രൈ ചെയ്തപ്പോള്‍ “അല്‍ ഹാതിഫ് അല്‍ മുതഹര്‍ക്ക് അല്ലദീ ത്വലബ്തഹു മുഗ് ലക്” എന്നു തുടങ്ങുന്ന കമ്പ്യൂട്ടര്‍ സംസാരം... അരമണിക്കൂറായപ്പോഴേക്കും, താഴെയുള്ള ബഹളങ്ങളൊക്കെ നിലച്ചു. വണ്ടികള്‍ പോകുന്ന ശബ്ദം... പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്ന് മനസ്സിലായി. പക്ഷേ എന്റെ മനസ്സിന്റെ ധൈര്യം എവിടെയോ വീണുപോയിരുന്നു. റ്റേബിളില്‍ തലവെച്ച് കരയുന്ന വഫയെ കാണുമ്പോള്‍ അതിലേറെ ഭയം. ഉള്ള ധൈര്യവും പോയ പോലെ. ഇടക്കൊക്കെ ഉന്മേഷത്തിനു വേണ്ടി താഴെയിറങ്ങുന്ന ഞാന്‍ അന്ന് കമ്പനി അടച്ച് പോകുമ്പോഴാണ് താഴെയിറങ്ങുന്നത്.

അതിനു ശേഷം ഇവരോട് എങ്ങനെ പെരുമാറണമെന്ന് പലരും പറഞ്ഞു തന്നു. എനിക്ക് ഏറ്റവും തമാശ അല്ലെങ്കില്‍ യെമനികളോട് കൂടുതല്‍ ആദരവ് തോന്നിയ കാര്യം പോലീസുകാരുടെ പെരുമാറ്റമായിരുന്നു. പ്രത്യേക വാത്സല്യവും, പരിഗണനയും തരുന്ന ആ പ്രദേശത്തുകാര്‍ എന്നെയും അവരിലൊരംഗമാക്കി. കഫറ്റേരിയയില്‍ വരുന്ന പോലീസുകാരായ ഉമര്‍ ബാമെഹദിയും, അഹമ്മദ് അല്‍സുമൈനിയും ഞാനും മിക്കദിവസങ്ങളിലൊന്നിച്ചായിരിക്കും പ്രാതല്‍ കഴിക്കുക. പിന്നെ ട്രാഫിക്കില്‍ നിന്ന് കണ്ടാല്‍ പോലും സല്യൂട്ട് തരുന്ന പോലീസിനെ ആദ്യമായി ഞാന്‍ കണ്ടു. പണ്ടൊരിക്കല്‍ ചെത്തുതൊഴിലാളി സമരത്തിനിടെ, തൃശ്ശൂരിലും, കോഴിക്കോടും പൊതുവാഹങ്ങള്‍ കത്തിച്ചെന്നും പറഞ്ഞ് പെരിന്തല്‍മണ്ണയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവിചാരിതമായി പെരിന്തല്‍മണ്ണയില്‍ പോയ സമയം ഏകദേശം 4 മണി. പൂവലനാണെന്നും പറഞ്ഞ് കുറച്ച് പോലീസുകാര്‍ ജീപ്പിലെ നായയെ സീറ്റില്‍ ഇരുത്തി എന്നെ താഴെയും ഇരുത്തിയ സംഭവം ഓര്‍ക്കുമ്പോള്‍ കേരളാ പോലീസിനോട് ലജ്ജ തോന്നുന്നു.
അങ്ങനെ നാല് വര്‍ഷത്തെ അതിമനോഹരമായ ജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ ദുബൈയിലേക്ക് ചേക്കേറിയതാണ്. തിരക്കിനിടയിലും പല സംഭവങ്ങളൊക്കെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും പഴയ സുഹൃത്തുക്കളെയൊക്കെ ടെലിഫോണില്‍ ബന്ധപ്പെടുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

Monday, 20 October, 2008

ഇന്ന് കേരളം ഹര്‍ത്താല്‍ ആഘോഷിക്കുന്നു

ഇന്ന്, ഒക്ടോബര്‍ 21. സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ജ് സ്ഥാപിക്കുക എന്ന ആവശ്യവുമായി 240-ല്‍ കൂടുതല്‍ ദിവസങ്ങളോളം തുടര്‍ന്ന് വരുന്ന സമര മാര്‍ഗ്ഗങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഈയൊരു തീരുമാനം. ഭരണപക്ഷത്തിനു മിക്ക രാഷ്ട്രീയ സംഘടനകളും പിന്തുണ ഉണ്ടെന്ന് അറിയുന്നു. ഈ ആവശ്യകതയുമായി നടത്തുന്ന സമരത്തിന്റെ ആവാശ്യകത പൊതു ജനങ്ങളില്‍ സ്വീകര്യത നേടിയിട്ടുണ്ടെങ്കിലും, പ്രബുദ്ധ മലയാളി സമൂഹം ഇടത്-വലത്-ബി.ജെ.പി-മറ്റു പാര്‍ട്ടികള്‍‍ക്കെതിരേ ഹര്‍ത്താലുകളും, ബന്ദുകളും എന്തിനെന്ന് ഒറ്റകെട്ടായി ചോദിക്കുന്നു.



പണ്ടെങ്ങോ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും, വേണ്ടി നടത്തിയ സമര മുറകള്‍ക്ക് ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഇന്ന് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്. പക്ഷേ, ഗാന്ധിജിയുടെ കാലത്തെ ഹര്‍ത്താലുകള്‍ അണികളുമായി ചേര്‍ന്ന് ജോലികളും, കച്ചവടങ്ങളും എല്ലാം സമാധാനപരമായി ഉപരോധിക്കലായിരുന്നെങ്കില്‍, ഇന്ന് അതൊരു രക്ത രൂക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്, ആഘോഷിക്കുകയാണ് ചെയ്യുന്നത്. അതിനു മാറ്റു കൂട്ടാനായി മദ്യവും, മറ്റു ലഹരികളും വിതരണം ചെയ്യുന്നത് നേതാക്കന്മാരുടെ അറിവോട് കൂടെയും. കൂടാതെ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ പടക്കങ്ങള്‍ക്കും, അമിട്ടുകള്‍ക്കും പകരമായി നാടന്‍-സ്റ്റീല്‍ ബോംബുകളും.


ഇന്നേവരെയുള്ള ഹര്‍ത്താലുകളുടെ കണക്ക്
നോക്കിയാല്‍ ഇന്നത്തേതടക്കം 82 ഹര്‍ത്താലുകളോളം ആഘോഷിച്ചു. 2008ല്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ രേഖപ്പെടുത്തിയ മാസം കഴിഞ്ഞ ജൂലായ് മാസത്തിലും(21 എണ്ണം), ജില്ല പാര്‍ട്ടി ജില്ലയായ കണ്ണൂരിലും. ഏറ്റവും കുറവ് രേഖപ്പെടുത്തിയ മാസം ജനുവരിയില്‍ 4 എണ്ണവുമാണ്.


പാല്‍, പത്രം, അത്യാഹിതം എന്നിവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും, ഇന്നേ വരെ നടന്ന ഹര്‍ത്താലുകള്‍ ഇത്തരം സര്‍വീസുകളെയും തടസ്സപ്പെടുത്തി എന്നതാണ്. മാത്രമല്ല, അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുന്നന്തിനു പകരം കൂടുതല്‍ ആശുപത്രി ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടേ ഉള്ളൂ. പവര്‍ക്കട്ടിലും കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ, ജോലി, ടൂറിസം തുടങ്ങി പൊതു ജനങ്ങളുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന ഹര്‍ത്താലിനെ എങ്ങനെ പൊതു ജനങ്ങള്‍ പിന്തുണ നല്‍കും. കൂടാതെ, മരുഭൂമിയില്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വന്തം നാ‍ടിനേയും കുടുംബത്തേയും ഒരു നോക്കു കാണാന്‍ വരുന്ന പ്രവാസിയുടെ അവസ്ഥക്ക് അവന്‍ ആരെയാണ് പഴിക്കേണ്ടത്?
എന്തൊക്കെയാണെങ്കിലും, വായനക്കാര്‍ക്ക് എന്റെ ഹര്‍ത്താല്‍ ദിനാശംസകള്‍